22 വാര അകലെ നിന്നും മലയാളി താരം ഷഫീല്‍ തൊടുത്ത വെടിയുണ്ടക്ക് ഗോവക്ക് മറുപടിയില്ല, സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് സര്‍വീസസ്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബാളിൽ വീണ്ടും സർവിസസിന്‍റെ പെരുമ. കലാശപോരാട്ടത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സർവീസസ് കിരീടത്തിൽ മുത്തമിട്ടു. മലയാളി താരങ്ങളുടെ മികവിലായിരുന്നു സർവീസസിന്‍റെ കിരീടനേട്ടം. മലയാളി താരം പി പി ഷഫീല്‍ 22 വാര അകലെ നിന്നും തൊടുത്ത വെടിയുണ്ടപോലെയുള്ള ഷോട്ടാണ് ഗോവൻ വല കുലുക്കിയത്. മറ്റൊരു മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ അസിസ്റ്റിലായിരുന്നു ഷഫീൽ ഗോവയുടെ നെഞ്ചകം തകർത്ത ഗോൾ നേടിയത്. 67ാം മിനിറ്റിലാണ് രാഹുൽ രാമകൃഷ്ണന്റെ അസിസ്റ്റിൽ പി പി ഷഫീൽ വിജയഗോൾ സ്വന്തമാക്കിയത്.

പട്ടാള ടീമിന്റെ ഏഴാം കിരീടമാണിത്. യു പിയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ സന്തോഷ് ട്രോഫിയിലെ ആറാം കിരീടം തേടി ഗോവ നടത്തിയ പോരാട്ടത്തിന് നിരാശയായിരുന്നു ഫലം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒപ്പത്തിനൊപ്പമാണ് സർവിസസും ഗോവയും മുന്നേറിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിരവധി കണ്ടെങ്കിലും ഷോട്ടുകൾ പലതും ലക്ഷ്യം കാണാതെ പറന്നു.

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത് ഗോവക്കായിരുന്നു. കളി അവസാന അരമണിക്കൂറിലേക്ക് കടന്നിട്ടും സ്കോർ ബോർഡ് ചലിച്ചില്ല. ഒടുവിൽ 67ാം മിനിറ്റിൽ സർവിസസിന്റെ ഗോളെത്തി. രാഹുലിന്റെ പാസിൽ ഷഫീൽ തൊടുത്ത ഉഗ്രനടി തടുക്കാൻ ഡൈവ് ചെയ്ത ഗോവൻ ഗോളി അന്റോണിയോ ഡിലൻഡ് കാഴ്ചക്കാരനായി. ഗോൾ മടക്കാനുള്ള നീക്കങ്ങൾ സർവിസസ് പ്രതിരോധ ഭടന്മാർ കോട്ടകെട്ടി കാത്തതോടെ കിരീടവും സ്വന്തമായി.

services wins santosh trophy championship with 1-0 win against goa in final