‘ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, കാലിനും കൈക്കും വളവ്, ‘നവജാത ശിശുവിന് ഗുരുതര വൈകല്യം: നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്, പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ നവജാത ശിശുവിന് വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ്.

ആലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് ഗുരുതര വൈകല്യങ്ങളാണുള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ പതിവു സ്‌കാനിംഗുകളൊക്കെ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവം ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.