
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ, അന്വേഷണ സംഘം പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
സംവിധായകനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പ്രതികരിച്ചു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു.
ഹോട്ടൽ മുറിയിൽവെച്ച് രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്.
ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.