
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതേതുടർന്ന് ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തു. സ്ഥാനാർഥിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസിൽ എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ പറ്റില്ലെന്ന് എസ്എഫ്ഐ യൂണിയൻ അംഗങ്ങൾ നിലപാടെടുത്തു. ഇതാണ് എബിവിപി–എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. മുതിർന്ന നേതാക്കളും അധ്യാപകരും ചേർന്നാണ് രംഗം ശാന്തമാക്കിയത്.
നേരത്തെ ഇടതുമുന്നണിയുടെ സ്ഥാനാർഥിയും നടനുമായ എം. മുകേഷ് കോളജിലെത്തി ആർട്സ് ഡേ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നെന്നാണ് എസ്എഫ്ഐയുടെ വാദം. ദിവസങ്ങൾക്ക് മുമ്പ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനും കാമ്പസിലെത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു.