‘ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകില്ല’; ശോഭാ സുരേന്ദ്രൻ പാർട്ടി മാറാൻ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാർ

കൊച്ചി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ദല്ലാൾ നന്ദകുമാർ രം​ഗത്ത്. ഗൂഢാലോചനക്കുറ്റത്തിന് ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയെന്ന് നന്ദകുമാർ പറഞ്ഞു. ഇ.പി.ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഡിജിപിക്കും പാലാരിവട്ടം പൊലീസിനുമാണ് നന്ദകുമാർ പരാതി നൽകിയത്.

സുധാകരനും ശോഭ സുരേന്ദ്രനും വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്നും തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശോഭക്കും സുധാകരനുമെതിരെ ഇപിയും പരാതി നൽകിയേക്കും. ജാവഡേക്കറുമായി രാമനിലയത്തിലും ദില്ലിയിലും ഇ പി കൂടിക്കാഴ്ച നടത്തിയെന്ന ശോഭയുടെ വെളിപ്പെടുത്തൽ കള്ളമാണ്. ബിജെപിയിൽ നേരിടുന്ന അവഗണയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമായിരുന്നു ശോഭ സുരേന്ദ്രന്റേത്. 73കാരനായ ഇ.പി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും നന്ദകുമാർ പറഞ്ഞു.

തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്താൻ ഇ.പിയെ താൻ ജാവഡേക്കറുടെ അടുത്ത് എത്തിച്ചെന്നും നന്ദകുമാർ പറഞ്ഞു. തൃശൂരിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തരുത് എന്നായിരുന്നു ജാവഡേക്കറുടെ ആവശ്യം. ലാവ്‌ലിൻ കേസിലും സഹകരണ ബാങ്ക് കേസിലും ഇളവു നൽകാമെന്നായിരുന്നു മുന്നോട്ടുവച്ച ഉപാധി.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കേസിലും ഇളവ് നൽകാമെന്ന് ജാവഡേക്കര്‍ പറഞ്ഞെങ്കിലും ഇ പി ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ നവകേരള യാത്രക്കിടെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെ കണ്ടിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ശോഭ പാർട്ടി മാറാൻ ശ്രമിച്ചിരുന്നുവെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Shobha Surendran trying to join cpm, says Nandakumar

More Stories from this section

family-dental
witywide