കുരുക്ക് മുറുകുന്നു? ‘ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടെയും പേരുകള്‍’; തെളിവ് ശേഖരിച്ച് പൊലിസ്, ഇനി ‘രഹസ്യ മൊഴി’

യുവ നടി ഉയർത്തിയ ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും ഒരേ ദിവസം തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് വിശദമായ പരിശോധന നടത്തി. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടൽ താമസ രേഖകളടക്കം പൊലീസ് ശേഖരിച്ചു. കൻ്റോൺമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്.

റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി. സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഈ മൊഴി സ്ഥിരീകരിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇത് അന്വേഷണത്തിൽ നിരനായകമാണ്.

തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഇത്. പ്രിവ്യൂ ഷോയില്‍ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

More Stories from this section

family-dental
witywide