
വാഷിംഗ്ടൺ: അമേരിക്കയുടെ വിദേശ നയവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനെയും പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനെയും രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇസ്രായേൽ-ലെബനൻ സംഘർഷം അതിരൂക്ഷമാകുന്നതടക്കം അമേരിക്കൻ വിദേശ നയത്തെ വിമർശിച്ചാണ് ട്രംപ് രംഗത്തെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും യു എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിലെ ബീച്ചിൽ കിടന്നുറങ്ങുകയാണെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസാകട്ടെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസിനൊപ്പം പ്രചരണ ടൂർ നടത്തുകയാണെന്നുമാണ് ട്രംപ് പരിഹസിച്ചത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഇരുവരെയും പരിഹസിച്ചത്.
ഇസ്രായേലും ഹിസ്ബുള്ളയും സൈനിക നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വരെ നീങ്ങിയേക്കാം എന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യം ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം ഇടപെടുന്നില്ലെന്നും ട്രംപ് വിമർശിച്ചു.















