
കൊച്ചി: സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എഡിജിപി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടെന്ന് പരാതിക്കാരി. എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെ സി വേണുഗോപാല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വേണ്ടിയാണ് അജിത് കുമാര്‍ സംസാരിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.
മൊഴി നല്‍കുമ്പോള്‍ ശ്രദ്ധിച്ചാല്‍ സ്വൈര്യമായി ജീവിക്കാം. കേസ് വേണ്ടെന്ന് താന്‍ പോലും ചിന്തിച്ചു പോയി. അത്രയധികം തന്നെ നിര്‍ബന്ധിച്ചു. രണ്ടുപേര്‍ക്ക് വേണ്ടിയാണ് എം ആര്‍ അജിത് കുമാര്‍ സംസാരിച്ചത്. കെ സി വേണുഗോപാലിന് വേണ്ടിയായിരുന്നു കൂടുതലും സംസാരിച്ചത്. മൊഴി പകര്‍പ്പ് വേണമെന്ന് പറഞ്ഞു വാട്‌സ്ആപ്പ് മെസ്സേജ് വരെ അയച്ചു. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് വേണ്ടപ്പെട്ടവരെ വരെ ഉപയോഗിച്ചെന്നും പരാതിക്കാരി പറഞ്ഞു. പി വി അന്‍വറിന്റെ ആരോപണത്തിൽ പറഞ്ഞത് ശരിയാണെന്നും സോളാര്‍ പരാതിക്കാരി കൂട്ടിച്ചേർത്തു.