‘ചക്ക വേവിച്ച് നല്‍കിയില്ല’; പ്രകോപിതനായ മകന്‍ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചു

പത്തനംതിട്ട: ചക്ക വേവിച്ച് നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവ് അമ്മയുടെ കൈകള്‍ തല്ലിയൊടിച്ചതായി പരാതി. തട്ടയ്ക്കാട് സ്വദേശി സരോജിനി (65)യുടെ കൈകളാണ് മകന്‍ വിജേഷ് തല്ലിയൊടിച്ചത്. സരോജിനിയെ ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവരുടെ തലയ്ക്കും നടുവിനും പരിക്കുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടില്‍ നിന്ന് ചക്കയുമായാണ് വീട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ചക്ക വേവിച്ച് തരണമെന്ന് വിജേഷ് സരോജിനിയോട് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സരോജിനി ഇപ്പോള്‍ ചക്ക വെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിജേഷ് പുറത്തുപോയി വീണ്ടും മദ്യപിച്ച ശേഷം തിരിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മരക്കമ്പുപയോഗിച്ച് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വിജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

More Stories from this section

family-dental
witywide