
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് പറഞ്ഞ സോണിയ, ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് മോദിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്.
ബി ജെ പി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി തകർക്കുകയാണ്. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചനയാണ് ഇവർ നടത്തുന്നത്. രാജ്യം അതി സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്തെ പലയിടങ്ങളിലും അതിക്രമങ്ങളാണ് നടക്കുന്നത്. മണിപ്പൂരിലടക്കം അതിക്രമം നേരിടാൻ ഒന്നും ചെയ്യാത്ത സർക്കാരാണ് ഇവിടെയുള്ളതെന്നും സോണിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷമായി രാജ്യത്തെ നശിപ്പിക്കുകയാണ് മോദി ഭരണകൂടം ചെയ്യുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. അനീതിയുടെ ഇരുട്ടാണ് രാജ്യത്ത് എല്ലായിടത്തുമുള്ളത്. ഈ ഭരണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിക്കുകയാണ്. ബി ജെ പിക്കെതിരായ ഇത്തവണത്തെ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ജയ്പൂരിൽ കോൺഗ്രസ് നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു മോദിക്കും ബി ജെ പിക്കുമെതിരെ സോണിയ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്.
Sonia Gandhi against PM Modi Lok Sabha Election 2024 Live Updates













