
ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയിൽ നിന്നും പ്രവർത്തനം രാജ്യസഭയിലേക്ക് മാറ്റുന്നു. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് സോണിയ ലോക്സഭയിൽ നിന്നും പടിയിറങ്ങുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വം സോണിയയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ഇത് പ്രകാരം സോണിയ ഇന്ന് രാജ്യസഭ സ്ഥാനാർത്ഥിയാകാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
രാജസ്ഥാനിൽ നിന്നാകും സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുക. സോണിയ പത്രിക നൽകുന്നത് വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമെത്തിയാകും സോണിയ ഗാന്ധി പത്രിക സമർപ്പിക്കുക. ജയ്പൂരിലെത്തിയാണ് പത്രിക സമർപ്പിക്കുക. സോണിയക്കൊപ്പം പത്രിക സമർപ്പിക്കാൻ രാഹുൽ പോകുന്നതിനാൽ ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ അവധി നല്‍കിയിരുന്നു.
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ചുവടുമാറുമ്പോൾ റായ്ബറേലിയിൽ ആരാകും സ്ഥാനാർത്ഥി എന്നതാണ് ഇനി കണ്ടറിയേണ്ടത്. മകളും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കന്നിപോരാട്ടത്തിനാകും ഇക്കുറി റായ്ബറേലി സാക്ഷ്യം വഹിക്കുക എന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ മോദിക്കെതിരെ വരാണസിയിൽ പ്രിയങ്ക ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
Sonia Gandhi moving to Rajya Sabha, will file nomination from Rajasthan