ചിത്രയെ വിമര്‍ശിച്ചതില്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം; ‘തളരില്ല, തളര്‍ത്താന്‍ പറ്റുകയും ഇല്ലെന്ന്’ മറുപടി

കൊച്ചി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ സജീവമായി. വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും ചിത്രയ്ക്ക് നേരിടേണ്ടി വന്നു.

ഇപ്പോഴിതാ ചിത്രയെ വിമര്‍ശിച്ചു സംസാരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് ഗായകന്‍ സൂരജ് സന്തോഷ്. ചിത്രയുടെ വീഡിയോ വൈറലായതിനു പിന്നാലെ സൂരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി വിവാദമായിരുന്നു. ‘വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു’ എന്നായിരുന്നു സൂരജിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തുടര്‍ന്ന് സൂരജിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂരജ്.

‘കഴിഞ്ഞ രണ്ട് ദിവസമായി ഞാന്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. ഞാന്‍ നേരത്തെയും നേരിട്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതല്‍ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഞാന്‍ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ നല്‍കുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’. സൂരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണമെന്നായിരുന്നു ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും ചര്‍ച്ചയായ വീഡിയോയില്‍ ചിത്ര പറഞ്ഞു.