
ഫ്ലോറിഡ: കവിതയുടെ താളത്തിനൊപ്പം മലയാള മനസ്സുകളില്‍ പെട്ടെന്ന് ഇടം നേടിയ എട്ട് വയസ്സുകാരിയായ ദേവികയക്ക് ഒടുവില്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ ആണ് ദേവികമോൾക്കുള്ള സ്വപ്നഭവനം നിർമിച്ചു നൽകിയത്. മൂന്നര സെൻറ് സ്ഥലം ഇതിനായി സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ വിലക്ക് വാങ്ങുകയും ദേവികയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു.
ആ ഭൂമിയില്‍ 2024 മെയ് 7 ന് ആരംഭിച്ച വീട് നിര്‍മ്മാണം അഞ്ച് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി. വീട് ഗൃഹപ്രവേശന ചടങ്ങ് ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ സാനിധ്യത്തിൽ നടക്കും. ചടങ്ങിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കവി മുരുകൻ കാട്ടാക്കടയും, പ്രസിഡന്‍റ് അജേഷ് ബാലാനന്ദനും അറിയിച്ചു, ചടങ്ങില്‍ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷന്‍ സെക്രട്ടറി വിഷ്‌ണു പ്രതാപ് തലാപ്പിൽ, ജോ. സെക്രട്ടറി ഷീജ അജിത് എന്നിവർ പങ്കെടുക്കും. അസോസിയേഷൻ പ്രസിഡൻറ് അജേഷ് ബാലാനന്ദൻ, വിഷ്‌ണു പ്രതാപ് തലാപ്പിൽ, നീനു വിഷ്‌ണു, സ്വപ്ന സതീഷ്, ഷീജ അജിത്, ആനി കോശി, അന്നമ്മ മാപ്പിളശ്ശേരി, മോളി തോമസ്, ബിനൂപ് കുമാർ ശ്രീധരൻ, സതീഷ് നായർ, അജിത് ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹഭവനം ഒരുങ്ങിയത്.
തിരുവനന്തപുരം വെള്ളനാടിലെ എട്ട് വയസുകാരി കൊച്ചുമിടുക്കി ദേവികമോൾ കവിതയുടെ ലോകത്തെ ഏറ്റവും ഇളമുറക്കാരിയാണ്. പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടയുടെ കവിതകളോടാണ് ഏറെ പ്രിയം. അത് ഏറ്റുപാടിയാണ് ദേവികമോൾ മലയാളി മനസുകളിൽ ഇടംനേടിയതും. മുരുകൻ കാട്ടാക്കടയാവട്ടെ, പുത്രിവാത്സല്യത്തോടെ ദേവികമോളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ അവളെ ഏറ്റെടുക്കുകയായിരുന്നു. ചാനലുകളിലും, പൊതുപരിപാടികളിലും കവിതകൾ ചൊല്ലി ജനഹൃദയങ്ങളിൽ ഇടം നേടിയ ദേവികയുടെ ജീവിത സാഹചര്യങ്ങള്‍ അറിയാവുന്ന കവി മുരുകന്‍ കാട്ടാക്കട ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷനായി മയാമിയിൽ എത്തിയപ്പോള്‍ അന്നത്തെ പ്രസ് ക്ളബ് പ്രസിഡൻറ് സുനിൽ തൈമറ്റത്തോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.
ദേവികമോള്‍ക്ക് ഒരു വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. വിഷയം സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷനുമായി പ്രസിഡന്റ് സംസാരിച്ചു. തുടര്‍ന്ന് ഫ്ലോറിഡ മലയാളി അസോസിയേഷന്‍ ദേവികയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നത് സൗത്ത് ഫ്ളോറിഡ മലയാളി അസോസിയേഷനെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് പ്രസിഡന്‍റ് അജേഷ് ബാലാനന്ദൻ പറഞ്ഞു.