
തിരുവനന്തപുരം: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ടുണ്ടായ ശ്രീകുമാരൻ തമ്പി – കെ സച്ചിദാനന്ദൻ വിവാദം തുടരുന്നു. വിമർശനം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ശ്രീകുമാരൻ തമ്പിയാണ് ഏറ്റവും ഒടുവിൽ പരിഹാസവുമായി രംഗത്തെത്തിയത്. അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുടെയടക്കം എല്ലാ ഉത്തരവാദിത്തവും അധ്യക്ഷൻ എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്ന സച്ചിദാനന്ദന്റെ പ്രസ്താവന ശ്രീകുമാരൻ തമ്പി പരിഹസിച്ചുതള്ളി.
മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത് പ്രവൃത്തിയാണെന്നതടക്കമുള്ള സച്ചിദാനന്ദന്റെ പരാമർശത്തെ രൂക്ഷമായാണ് ശ്രീകുമാരൻ തമ്പി പരിഹസിച്ചത്. യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി പരിഹസിച്ചത്. സച്ചിദാന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തിരുന്ന് ത്യാഗം തുടരട്ടെയെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹിസിച്ചു.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് പൂർണരൂപത്തിൽ
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..
Sreekumaran Thampi mocks again K Satchidanandan