‘അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ’; ഹാഥ്റസ് അപകടത്തിൽ ഭോലെ ബാബ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ നൂറ് കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ. അപകടം നടന്നത് താൻ പോയതിന് ശേഷമാണെന്നും ഇയാൾ പറഞ്ഞു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ഭോലെ ബാബ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവ‍ർ ഉടൻ സുഖം പ്രാപിക്കാൻ വേണ്ടി പ്രാ‍ർത്ഥിക്കുന്നുവെന്നും ഭോലെ ബാബ പ്രസ്താവനയിൽ പറഞ്ഞു. 130ലധികം പേരാണ് ഹാഥ്റസിൽ കൊല്ലപ്പെട്ടത്. ഭോലെ ബാബ യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരി ഒളിവിലാണ്. സംഭവത്തിൽ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കർ അടക്കമുള്ളവർക്കെതിരെ മാത്രമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്. അതായത് ഇതുവരെയും ഭോലെ ബാബയെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.