ഹൂസ്റ്റണിൽ പിതൃദിനത്തിൽ രണ്ടാനച്ഛൻ മർദനമേറ്റ് മരിച്ചു; വളർത്തുമകൻ പിടിയിൽ

ഹൂസ്റ്റൺ: പിതൃദിനത്തിൽ പിതാവിനെ വളർത്തുമകൻ കൊലപ്പെടുത്തി. ബിൽ ഫാസൻബേക്കർ (71) ആണ് കൊല്ലപ്പെട്ടത്. ഫാസൻബേക്കറിന്‍റെ വളർത്തു മകൻ റിക്കി റേ അല്ലെൻ ജൂനിയറിനെ അടുത്തുള്ള ഒരു കോർണർ സ്റ്റോറിൽ നിന്ന് പൊലീസ് പിടികൂടി. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പ്രതി ചോദ്യം ചെയ്യലിൽ സഹകരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

കൊലപാതകത്തിനു മുമ്പ് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച പുലർച്ചെ 5:45 നായിരുന്നു സംഭവം. സ്വയരക്ഷയ്ക്കായി താൻ രണ്ടാനച്ഛനെ മർദിക്കുകയായിരുന്നുവെന്ന് റിക്കി റേ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അപ്പാർട്ട്‌മെൻറ്റിൽ വച്ച് രണ്ടാനച്ഛൻ കത്തിയുമായി തന്നെ ആക്രമിക്കുന്നതിന് ശ്രമിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തെ സ്വയരക്ഷയ്ക്കായി താൻ പ്രതിരോധിച്ചുവെന്നാണ് പ്രതിയുടെ ഭാഷ്യം.

വോൾമർ റോഡിന് സമീപമുള്ള ഷെർവുഡ് ലെയ്‌നിലെ അപ്പാർട്ട്‌മെൻറ്റിലാണ് ബിൽ ഫാസൻബേക്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൂസ്റ്റൺ പൊലീസ് സാർജന്‍റ് മൈക്കൽ കാസ് പറഞ്ഞു.

“എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് ഇനിയും വ്യക്തമായിട്ടില്ല. അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട വ്യക്തിയല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്” ഹൂസ്റ്റൺ പോലീസ് സാർജൻ്റ് മൈക്കൽ കാസ് പറഞ്ഞു.

More Stories from this section

family-dental
witywide