
ന്യൂഡല്‍ഹി: വിവാഹ സമയത്തും അല്ലാതെയും പെൺകുട്ടിക്ക് അവളുടെ വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാന്‍ ധാര്‍മികമായ ബാധ്യത ഭര്‍ത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ 89 പവൻ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ പെണ്‍വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കളുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അതവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് ഒരു നിയന്ത്രണവുമില്ല. സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2009 ൽ വിവാഹ സമയത്ത് വീട്ടുകാർ നൽകിയ 89 പവൻ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ എന്നു പറഞ്ഞ് വിവാഹദിവസം തന്നെ ഭർത്താവ് വാങ്ങിയെന്നും പിന്നീട് ഭർത്താവിൻ്റെ അമ്മ ഈ സ്വർണം വിറ്റ് പഴയ കടം വീട്ടനായി തൻ്റെ സ്വർണം ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് സ്ത്രീ നൽകിയ പരാതിയിലാണ് വിധി. 2011 ൽ കുടുംബകോടതി സ്ത്രീക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സ്വർണം ദുരുപയോഗം ചെയ്തതിന് തെളിവില്ല എന്നു പറഞ്ഞ് കേസ് തള്ളി. ഈ കേസാണ് സുപ്രീംകോടതിയിൽ എത്തിയത്.
Streedhan Is Wife’s Absolute Property not husband’s says Supreme Court














