
വാറങ്കൽ: തെലങ്കാന വാറങ്കൽ സ്വദേശിയായ ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായതായി പരാതി. രൂപേഷ് ചന്ദ്ര ചിന്തകിണ്ടി എന്ന വിദ്യാർഥിയെയാണ് മെയ് 2 മുതൽ കാണാതായതായി പരാതി ഉയർന്നത്. മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാരിൻ്റെ സഹായം തേടി. മെയ് 2 മുതൽ തൻ്റെ മകനുമായി ഒരു ബന്ധവുമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്നും പിതാവ് സദാനന്ദം പറഞ്ഞു.
ഡിസംബർ 11നാണ് രൂപേഷ് ബിരുദാനന്തര ബിരുദത്തിനായി യു.എസിലേക്ക് പോയത്. സ്ഥിരമായി വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. എന്നാൽ മെയ് 2 മുതൽ ഇയാളുമായി യാതൊരു ബന്ധവുമില്ല. ഒന്നോ രണ്ടോ ദിവസം കാത്തിരുന്നു. കൂടെ താമസിച്ചവരോട് തിരക്കിയപ്പോൾ ഏപ്രിൽ 30 ന് പുറത്തുപോയതായണെന്ന് രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു.
എന്നാൽ, ഇതുവരെ മുറിയിൽ എത്തിയില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് എഎൻഐയോട് പറഞ്ഞു. ഈ വിഷയത്തിൽ അവർ കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായും പിതാവ് കൂട്ടിച്ചേർത്തു.
Student from Warangal goes missing in USA