
മുൻ കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറും ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. തീരുമാനത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതായും അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. കമ്മീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജനക്കുറിപ്പ്. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയുമാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ.സമിതിയുടെ ശിപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തിൽ വരും. ഇരുവരും നാളെ ചുമതലയേൽക്കും. ഞായറാഴ്ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിച്ചേക്കും.
നേരത്തെ, പ്രധാനന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടും പകരം മന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടും പാര്‍ലമെന്റ് നിയമം പാസാക്കുകയായിരുന്നു.
1988 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, സഹകരണ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവര്‍ഷം ജനുവരി 31-നാണ് വിരമിച്ചത്. 1998 പഞ്ചാബ് കേഡര്‍ ബാച്ച് ഉദ്യോഗസ്ഥനാണ് സുഖ്ബിര്‍ സിങ് സന്ധു. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍ പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹത്തെ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Sukhbir Singh Sandhu and Gyanesh Kumar have been chosen for the posts in Election Commission