വിദ്വേഷം പരത്താൻ ബിജെപി ശ്രമം; സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് അവകാശവാദം

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ സ്ഥലപ്പേരിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി കൂടിയായ കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു വ്യക്തമാക്കി. താമരശ്ശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് അവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് സുരേന്ദ്രൻ ആദ്യം ആവശ്യപ്പെട്ടത്.

ടിപ്പു സുൽത്താൻ്റെ ആയുധപ്പുര നിലനിന്നുരുന്ന സ്ഥലം എന്ന അർഥം വരുന്ന സുൽത്താൻസ് ബാറ്ററി ലോപിച്ചാണ് സുൽത്താൻ ബത്തേരി ഉണ്ടായത്. ടിപ്പു സുൽത്താൻ എന്താണ് കേരളത്തിനു വേണ്ടി ചെയ്തത് എന്നാണ് കെ. സുരേന്ദ്രൻ്റെ ചോദ്യം. ടിപ്പു സുൽത്താൻ കുറേ ക്ഷേത്രങ്ങൾ ആക്രമിച്ചു. കുറേ ഹിന്ദുക്കളെ മതം മാറ്റി.’സുരേന്ദ്രൻ പറയുന്നു. അതുകൊണ്ട് ഇത്തരം ആളുകൾക്ക് വേണ്ടി സ്മാരകങ്ങൾ നിലനിർത്തേണ്ടതുണ്ടോ എന്ന് ആലോചിക്കണം’ സുരേന്ദ്രൻ പറയുന്നു. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം സുരേന്ദ്രൻ മിണ്ടുന്നതേയില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

എന്നാൽ ഇതിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് സുരേന്ദ്രൻ്റെ പ്രസ്താവനകൾ. ഇത്രനാളത്തെ ചരിത്രം ഒറ്റയടിക്ക് തമസ്കരിച്ച് ആ നാട്ടിലെ ഒരാളുടേയും അഭിപ്രായം പോലും ചോദിക്കാതെ സ്ഥലത്തിന്റെ പേര് മാറ്റുന്ന ബിജെപിയുടെ ഏകാധിപത്യ നയം ഇവിടെയും കൊണ്ടുവരുമെന്നാണ് സുരേന്ദ്രൻ്റെ വലിയ ഉറപ്പുകളിലൊന്ന്.

Sultan Bathery name will be replaced AS Ganapathivattom Says K Surendran