
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് ശേഷം കേരളത്തിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ഉത്തരവിറക്കി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. 13 ഇനം സാധനങ്ങൾക്ക് നൽകുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. ഉത്തരവ് പുറത്തിറക്കിയതോടെ വില വർധനവ് പ്രാബല്യത്തിലായി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറി എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. വില വർധനവ് സാധാരണക്കാർക്ക് തിരിച്ചടിയാകും. മുന്നണിയിലും മന്ത്രിസഭയിലും വിശദമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിൽ നവംബറിലാണ് വില വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

supplyco issued order to increase price of subsidy product