സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ ഇല്ല; ബോംബെ ഹൈക്കോടതി വിധി യുക്തിസഹമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫസര്‍ ജിഎന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതിയുടെ വിധി യുക്തിസഹമാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ജിഎന്‍ സായിബാബയേയും മറ്റുള്ളവരേയും ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകള്‍ രണ്ട് തവണ വെറുതെ വിട്ടതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബ അടക്കമുള്ളവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം ആരംഭിച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ നടത്തിയ പൊലീസ് നടപടിക്കെതിരെ സായിബാബ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇവര്‍ക്കെതിരെ കേസെടുത്തത്.

2022 ഒക്ടോബര്‍ 14 ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജിഎന്‍ സായിബാബ അടക്കമുള്ള മുഴുവന്‍ പ്രതികളുടെയും ശിക്ഷ വിധി റദ്ദാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15 ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അടിയന്തര ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. 2023 ഏപ്രിലില്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. തുടര്‍ന്ന് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വിട്ടു. ഇന്ന് ഹര്‍ജി പരിഗണിക്കവെ ഇക്കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.