അത് അങ്ങനെ തന്നെ തുടരും, മാറ്റേണ്ടതില്ല; ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ പദങ്ങൾ ഒഴിവാക്കണമെന്ന ഹർജികൾ തള്ളി

ഡൽഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഒഴിവാക്കണമെന്നാവാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി . പാർലമെൻ്റിൻ്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ബൽറാം സിംഗ്, മുതിർന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്.

ആമുഖം അംഗീകരിച്ച തീയതി ആമുഖം ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘സോഷ്യലിസവും’ ‘മതേതരത്വവും’ എന്താണ് അർത്ഥമാക്കുന്നതെന്നും വിധിയിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ അർത്ഥത്തിൽ ‘സോഷ്യലിസ്റ്റ്’ എന്നതുകൊണ്ട് ഒരു “ക്ഷേമ രാഷ്ട്രം” എന്ന് മാത്രമേ മനസിലാക്കപ്പെടുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഖന്ന പറഞ്ഞു. ‘മതേതരത്വം’ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

“ഇന്ത്യയിലെ സോഷ്യലിസത്തെ നാം മനസ്സിലാക്കുന്ന രീതി മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമാണ്. നമ്മുടെ സന്ദർഭത്തിൽ, സോഷ്യലിസം എന്നാൽ പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്. അത്രമാത്രം. നല്ല നിലയിൽ തഴച്ചുവളരുന്ന സ്വകാര്യമേഖലയെ അതൊരിക്കലും തടഞ്ഞിട്ടില്ല. നാമെല്ലാവരും അതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. സോഷ്യലിസം എന്ന വാക്ക് മറ്റൊരു സന്ദർഭത്തിലാണ് ഉപയോഗിക്കുന്നത്, അതായത് സംസ്ഥാനം ഒരു ക്ഷേമ രാഷ്ട്രമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുകയും അവസരങ്ങളിൽ തുല്യത നൽകുകയും വേണം, ”സഞ്ജീവ് ഖന്ന പറഞ്ഞു.

വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ഹർജിക്കാരുടെ ആവശ്യം നേരത്തെ ബെഞ്ച് നിരസിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഖന്ന വെള്ളിയാഴ്ച ഉത്തരവിറക്കാനിരിക്കെ ചില അഭിഭാഷകരുടെ ഭാഗത്തു നിന്നും തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച തന്നെ ഉത്തരവ് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുകയായിരുന്നു.

More Stories from this section

family-dental
witywide