കുടുംബ ക്ഷേത്രത്തിലെ ദേവിയ്ക്കുമുന്നില്‍ ഒറ്റയ്‌ക്കെത്തി മോഹിനിയാട്ടം അവതരിപ്പിക്കാമോ എന്ന് സുരേഷ് ഗോപി, സമ്മതം മൂളി രാമകൃഷ്ണന്‍

കൊല്ലം: നിറത്തിന്റെയും ജാതിയുടേയും പേരില്‍ കലാമണ്ഡലം സത്യഭാമ അധിക്ഷേപത്തിനിരയാക്കിയ ആര്‍.എല്‍.വി രാമകൃഷ്ണനെ ചേര്‍ത്തുനിര്‍ത്തി നിരവധി പ്രമുഖരാണ് എത്തിയത്. ഇപ്പോഴിതാ കൊല്ലം ഭരണിക്കാവിലെ കുടുംബ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ എത്താമോ എന്ന് ചോദിച്ച് രാമകൃഷ്ണനെ സമീപിച്ചിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ ദേവിയ്ക്കുമുന്നില്‍ ഒറ്റയ്‌ക്കെത്തി മോഹിനിയാട്ടം അവതരിപ്പിക്കാമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു രാമകൃഷ്ണന്‍. കൊല്ലം ഭരണിക്കാവ് കുടുംബക്ഷേത്രത്തില്‍ 28നാണ് പരിപാടി. ഫോണിലൂടെയായിരുന്നു സുരേഷ് ഗോപി രാമകൃഷ്ണനോട് സംസാരിച്ചത്.

കലാഭവന്‍ മണിയുടെ സഹോദരന്‍കൂടിയായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിനിടെയാണ് സത്യഭാമ സംസാരിച്ചത്. അയാളെ കണ്ടാല്‍ കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലെന്നും പെറ്റമ്മപോലും സഹിക്കില്ലെന്നുമൊക്കെയായിരുന്നു സത്യഭാമയുടെ വാക്കുകള്‍.രാമകൃഷ്ണന്റെ പേര് പറഞ്ഞല്ല അധിക്ഷേപം നടത്തിയതെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും സത്യഭാമ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പരാമര്‍ശം ഉന്നയിച്ച സത്യഭാമയെ തള്ളി കലാമണ്ഡലം ഇന്നലെ ഔദ്യോഗിക പ്രസ്താവന വരെ ഇറക്കി. സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കുറിച്ച കലാമണ്ഡലം, ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.