
തൃശൂർ: കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. ബിജെപി ജില്ലാ നേതാക്കളും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
ഈ സന്ദർശനത്തിൽ രാഷ്ട്രീയമാനം കാണരുതെന്നും ഗുരുത്വം നിർവ്വഹിക്കാനാണ് താൻ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ശാരദ ടീച്ചർ തനിക്ക് അമ്മയാണെങ്കിൽ അതിന് മുന്നേ തൻ്റെ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ. ആ സ്നേഹം നിർവ്വഹിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ എടുത്തോളൂവെന്നും തന്നെ അതിന്റെ മെറ്റീരിയൽ ആക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
2019ൽ സ്ഥാനാർത്ഥിയായി വരുന്ന സമയത്ത് പത്മജയോട് സ്മൃതി മണ്ഡപത്തിൽ വരണമെന്ന് ആവശ്യം ഉന്നയിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ‘എന്നാൽ വ്യക്തമായ രാഷ്ട്രീയബോധവും ഉത്തരവാദിത്തബോധവും ഉണ്ടായത് കൊണ്ട് അന്ന് അവർ ആ ആവശ്യം നിഷേധിച്ചു. പാടില്ല സുരേഷ്, തെറ്റല്ലെ എൻ്റെ പാർട്ടിക്കാരോട് ഞാൻ എന്ത് പറയും അങ്ങിനെ ഒരു ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ മാനിച്ചു. ഇത്രയും കാലം മാനിച്ചു. എൻ്റെ രാഷ്ട്രീയമല്ലാത്ത പശ്ചാത്തലത്തിൽ ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകുമെന്ന് വിചാരിച്ചത് കൊണ്ട് ആ കപാസിറ്റിയിലാണ് എത്തിയിരിക്കുന്നത്,’ പത്മജയ്ക്കോ മുരളിയ്ക്കോ ഇത് തടയാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.