കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി; 2019ൽ ആവശ്യപ്പെട്ടപ്പോൾ പത്മജ നിഷേധിച്ചു

തൃശൂർ: കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. ബിജെപി ജില്ലാ നേതാക്കളും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.

ഈ സന്ദർശനത്തിൽ രാഷ്ട്രീയമാനം കാണരുതെന്നും ഗുരുത്വം നിർവ്വഹിക്കാനാണ് താൻ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ കോൺ​ഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ശാരദ ടീച്ചർ തനിക്ക് അമ്മയാണെങ്കിൽ അതിന് മുന്നേ തൻ്റെ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ. ആ സ്നേഹം നിർവ്വഹിക്കട്ടേയെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ എടുത്തോളൂവെന്നും തന്നെ അതിന്റെ മെറ്റീരിയൽ ആക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

2019ൽ സ്ഥാനാ‍ർത്ഥിയായി വരുന്ന സമയത്ത് പത്മജയോട് സ്മൃതി മണ്ഡപത്തിൽ വരണമെന്ന് ആവശ്യം ഉന്നയിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ‘എന്നാൽ വ്യക്തമായ രാഷ്ട്രീയബോധവും ഉത്തരവാദിത്തബോധവും ഉണ്ടായത് കൊണ്ട് അന്ന് അവർ ആ ആവശ്യം നിഷേധിച്ചു. പാടില്ല സുരേഷ്, തെറ്റല്ലെ എൻ്റെ പാർട്ടിക്കാരോട് ഞാൻ എന്ത് പറയും അങ്ങിനെ ഒരു ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ മാനിച്ചു. ഇത്രയും കാലം മാനിച്ചു. എൻ്റെ രാഷ്ട്രീയമല്ലാത്ത പശ്ചാത്തലത്തിൽ ​ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകുമെന്ന് വിചാരിച്ചത് കൊണ്ട് ആ കപാസിറ്റിയിലാണ് എത്തിയിരിക്കുന്നത്,’ പത്മജയ്ക്കോ മുരളിയ്ക്കോ ഇത് തടയാൻ കഴിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

More Stories from this section

family-dental
witywide