
ദമാസ്‌കസ്: രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍ നടക്കുകയാണ്. ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാദ്യങ്ങൾ മുഴക്കുന്നു. അസദിൻ്റെ പതനം ആഘോഷിക്കുന്നവർ കൂട്ടംചേർന്ന് ആഘോഷത്തിലാണ്. ജോർദാനിലും ലെബനിലും ഉള്ള സിറിയക്കാർ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്‌കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്.
സിറിയയിലെ ജയിലുകൾ ഏറെ കുപ്രസിദ്ധമാണ്. ‘മനുഷ്യ അറവുശാല’ എന്ന അപരനാമത്തിലാണ് ദമാസ്‌കസ് ജയില്‍ അറിയപ്പെടുന്നതുതന്നെ.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തില്‍ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 2011 മുതല്‍ ദമാസ്‌കസിലെ ജയിലില്‍ കൊലപാതകം, പീഡനം, നിര്‍ബന്ധിത പലായനം, തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകല്‍ എന്നിവയെല്ലാം നടന്നുവരുന്നുവെന്നാണ്. പൊതുജനത്തിന് നേര്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ ഭരണകൂടത്തിന്റെ നയമാണെന്നും കണ്ടെത്തിയിരുന്നു.
സെയ്ദ്‌നയയിലെ സൈനികത്തടവറയില്‍ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ (ദുര്‍ഗ്ഗുണപരിഹാരകേന്ദ്രങ്ങള്‍) ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2011 ല്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്ന ജനങ്ങളെ അടയ്ക്കാന്‍ ചുവന്ന നിറത്തിലുള്ള കെട്ടിടവും പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കുന്ന സൈനികരെ അടയ്ക്കാനും മറ്റ് ഓഫിസുകള്‍ക്കുമായി വെള്ളനിറത്തിലുള്ള കെട്ടിടവും ദമാസ്‌കസിലെ ജയിലില്‍ സജ്ജമായിരുന്നു.
Syrians rush into jails as prisoners freed