തമിഴ്നാട്ടില്‍ കോടികളുടെ നിക്ഷേപവുമായി വമ്പന്‍ കമ്പനികള്‍; രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ചെന്നൈ: കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്പനികള്‍ തമിഴ്നാട്ടിലേക്ക്. ചെന്നൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഇൻവെസ്റ്റേഴ്സ് മീറ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ 80,000 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു. അദാനി, ഹുണ്ടായ്, ജെഎസ്ഡബ്ല്യു, ടിവിഎസ്, ടാറ്റ തുടങ്ങിയ കമ്പനികളെല്ലാം സര്‍ക്കാരുമായി ധാരണയില്‍ എത്തി.

രണ്ടു ദിവസം നീളുന്ന സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലും ചേർന്ന് ഉദ്ഘാടനം ചെയ്തു. 80,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപത്തിനുള്ള ധാരണാപത്രമാണ് ആദ്യദിനത്തിൽ ഇതുവരെ ഒപ്പിട്ടത്. തൊഴിലവസരങ്ങളുടെ പെരുമഴയാണ് വാഗ്ദാനം.

തൂത്തുക്കുടിയില്‍ വിന്‍ ഫാസ്റ്റ് കമ്പനി 1600കോടി നിക്ഷേപിക്കും. കൃഷ്ണഗിരിയിൽ ടാറ്റ ഇലക്ട്രോണിക്സ് 12,000 രൂപയുടെ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 40,500 തൊഴിലവസരവും സൃഷ്ടിക്കും. ഹുണ്ടായ് 1180 കോടിയും, ടിവിഎസ് ഗ്രൂപ്പ് 5000 കോടിയുടെ നിക്ഷേപവും ഉറപ്പുനൽകി. പെഗാട്രോൺ 1000 കോടി ചിലവിൽ പുതിയ പ്ലാന്റ് നിർമിക്കും. ജെ എസ് ഡബ്യു 12,000 കോടി നിക്ഷേപം നടത്തി 6600 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ നിരവധി കമ്പനികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപങ്ങൾ നടത്തുന്നത്.

രണ്ടു ദിവസത്തെ സംഗമത്തിൽ 40 ഓളം രാജ്യങ്ങളിൽ നിന്നുള്ള 400ലധികം വൻകിട കമ്പനികളാണ് പങ്കെടുക്കുന്നത്. രണ്ടുലക്ഷത്തിലധികം തൊഴിലവസരം ഇതിലൂടെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി ആയതിന് ശേഷം നടക്കുന്ന ആദ്യ നിക്ഷേപക സംഗമമാണിത്. ഇതിനുമുൻപ് 2015, 2019 എന്നീ വർഷങ്ങളിലും സംഗമം നടന്നിട്ടുണ്ട്. സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ തൊഴിൽസാധ്യത തുറന്നു നൽകാനാണ് പരിപാടി ലക്ഷ്യംവക്കുന്നത്.

More Stories from this section

family-dental
witywide