മോദിക്കും സ്റ്റാലിനും പിന്നിൽ ചൈനീസ് റോക്കറ്റ്; ഡിഎംകെ പരസ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി

ചെന്നൈ: പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ് പ്രദർശിപ്പിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ ഡിഎംകെ തയ്യാറല്ലെന്നും രാജ്യത്തിന്റെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രഞ്ജരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അപമാനിച്ചുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.

പത്രപ്പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിലാണ് ചൈനീസ് പതാകയുള്ള റോക്കറ്റ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡിഎംകെ സർക്കാരിന്റെ പണിയെന്നു പരിഹസിച്ച് മോദിയും ബിജെപിയും രംഗത്തെത്തി. സ്ഥലം എംഎൽഎയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണു പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.

തമിഴ്നാട്ടിൽ ഐഎസ്ആർഒ പുതിയതായി സ്ഥാപിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതിനു ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡിഎംകെ മടിക്കുന്നില്ലെന്നാണു മോദി കുറ്റപ്പെടുത്തിയത്. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണ് വിവാദത്തിലായത്. ബുധനാഴ്ച രാവിലെയായിരുന്നു തറക്കല്ലിടൽ ചടങ്ങ്.

More Stories from this section

family-dental
witywide