
റഷ്യയിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മൃതദേഹം വിട്ടുനൽകാതെ അധികൃതർ. പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ്റെ വിമർശകനായിരുന്ന നവാൽനിയുടെ മൃതദേഹം ഇതുവരെ കുടുംബത്തിന് വിട്ടുനൽകിയില്ലെന്ന് നവാൽനിയുടെ വക്താവ് കിറ യാർമിഷ് പറഞ്ഞു. നവാൽനിയുടേത് കൊലപാതകമാണെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് മൃതദേഹം വിട്ടുനൽകാത്തതെന്നും കിറ യാർമിഷ് ആരോപിച്ചു. ആർട്ടിക്കിലെ മൈനസ് 30 ഡിഗ്രി തണുപ്പുള്ള IK- 3ജയിലിലായിരുന്നു നവൽലി. അവിടെയെത്തിയ അമ്മയോട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും ‘സഡൻഡെത്താണ് ‘ മരണകാരണമെന്നുമാണ് ജയിൽ അധികൃതർ പറഞ്ഞത്. അവിടെ നിന്ന് മോർച്ചറിയിലെത്തിയ അമ്മയോട് മൃതദേഹം അവിടെയില്ല, അന്വേഷണം പൂർത്തിയാക്കാതെ വിട്ടു തരാനാകില്ല എന്നാണ് അധികൃതർ പറഞ്ഞത്.
മോർച്ചറിക്കുമുന്നിലെത്തിയ നവാൽനിയുടെ അമ്മയോടും അഭിഭാഷകനോടും മൃതദേഹം അവിടെയില്ലെന്നാണ് അധികൃതർ അറിയിച്ചത്. മൃതദേഹം എവിടെയാണെന്ന് വ്യക്തമാക്കാൻ അവർ തയാറാകുന്നില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ വിട്ടുനൽകാനാവില്ല എന്ന നിലപാടിലാണവർ.
അതേസമയം നവാൽനിയുടെ മരണത്തിൽ പ്രതിഷേധിച്ച് റഷ്യയുടെ വിവിധയിടങ്ങളിൽ ജനം തെരുവിലിറങ്ങി. നൂറിലധികംപേരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുയർന്നു. പോളണ്ട് തലസ്ഥാന വാഴ്‌സൊയിലെയും ജോർജിയിലെയും റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധമുയര്‍ന്നു. റഷ്യൻ അംബാസിഡറെ ബ്രിട്ടീഷ് വിദേശകാര്യ ഓഫിസ് വിളിച്ചുവരുത്തി. നവാൽനിയുടെ മരണത്തിൽ അനന്തരഫലമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പ്രതികരിച്ചു. ജർമനിയിലെ മൂണികില്‍ സുരക്ഷാ ഉച്ചകോടിയിൽ ജിഏഴ് നേതാക്കൾ നവാല്‍നിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മൗനം ആചരിച്ചു.
Team accuses Russia of ‘hiding’ Navalny’s body












