ആരാധകരെ നിയന്ത്രിക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥര്‍, ക്രമസമാധാനം ഉറപ്പു വരുത്തുന്നതില്‍ വിട്ടുവീഴ്ചയില്ല; അല്ലുഅര്‍ജുന്റെ പിതാവ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട കേസിനും വിവാദങ്ങള്‍ക്കുമിടെ തെലങ്കാനയില്‍ സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു എന്നിവരുള്‍പ്പെടെ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖരാണ് പങ്കെടുത്തത്.

ആരാധകരെ നിയന്ത്രിക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥരാണെന്നും ക്രമസമാധാനത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കൂടിക്കാഴ്ചയില്‍ രേവന്ത് റെഡ്ഡി സിനിമാ പ്രവര്‍ത്തകരോടും നടന്മാരോടും പറഞ്ഞതായാണ് വിവരം.

പുഷ്പ 2′ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനു പിന്നാലെ അല്ലുഅര്‍ജുന്റെ അറസ്റ്റിനെച്ചൊല്ലി സര്‍ക്കാരും സിനിമാ സംഘടനകളുമായുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം നടന്നത്.

ഡിസംബര്‍ 4 ന് നഗരത്തിലെ സന്ധ്യ തിയറ്ററില്‍ അല്ലു അര്‍ജുന്റെ അപ്രതീക്ഷിത വരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പൊലീസിന്റെതുപോലെ താരങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, മുഖ്യമന്ത്രി ബെനിഫിറ്റ് ഷോകളും സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങളും നിരോധിക്കുകയും അല്ലു അര്‍ജുനെപ്പോലുള്ള താരങ്ങളുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തിക്കും തിരക്കും ഉണ്ടായപ്പോള്‍ നടന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബൗണ്‍സര്‍മാര്‍ അശ്രദ്ധമായി പെരുമാറിയെന്നും അവരുടെ ആക്രമണാത്മക പ്രവര്‍ത്തനങ്ങള്‍ സംഭവത്തെ കൂടുതല്‍ വഷളാക്കിയെന്നും ഹൈദരാബാദ് പൊലീസ് അവകാശപ്പെട്ടിരുന്നു. ഈ വാദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

അതേസമയം, സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതിയുടെ മരണവും അവരുടെ മകന്‍ ശ്രീ തേജിന് ഗുരുതര പരിക്കും പറ്റിയതാണ് നിലവിലെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ രേവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നല്‍കുമെന്ന് അല്ലു അരവിന്ദ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide