
കേരള രാഷ്ട്രീയത്തെ അടുത്തു നിന്ന് നോക്കിക്കണ്ട ആർക്കും മറക്കാനാവാത്ത വ്യക്തിയാണ് ടിഎച്ച് മുസ്തഫ. സ്ഥാനത്തും അസ്ഥാനത്തുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നിരന്തരം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നുരുന്നു. കെ. കരുണാകരൻ്റെ ഏറ്റവും ശക്തനായ പോരാളിയായിരുന്നു മുസ്തഫ. 1978-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് . കരുണാകരന്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പല്ലും നഖവും ഉപയോഗിച്ച് നേതാവിനെ സംരക്ഷിക്കാന്‍ കൂടെനിന്നു. 1991-95 കാലഘട്ടത്തില്‍ നാലാം കരുണാകര മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. പക്ഷേ വിഖ്യാതമായ പാമോലിൻ അഴിമതിക്കേസിലെ രണ്ടാം പ്രതിയായി മുസ്തഫ. ഒന്നാം പ്രതി കെ. കരുണാകരനായിരുന്നു. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്നായിരുന്നു ആരോപണം.
കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ മുസ്തഫ അങ്ങോട്ടേക്ക് പോയില്ല. ഗ്രൂപ്പുണ്ടെങ്കിലും, താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്ന് മുസ്തഫ ഇതിലൂടെ തെളിയിച്ചു. കരുണാകരന്‍ യുഗത്തിന് ശേഷം മുസ്തഫ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായെങ്കിലും അദ്ദേഹത്തിന്റെ നാക്കുകൊണ്ടുള്ള പ്രഹരം തുടർന്നുകൊണ്ടേയിരുന്നു.
2014-ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് എതിരെ മുസ്തഫ കടുത്ത പ്രയോഗമാണ് നടത്തിയത്. രാഹുല്‍ കോമാളിയാണെന്നും അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങളാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും മുസ്തഫ തുറന്നടിച്ചു. പ്രിയങ്ക ഗാന്ധിയെ എഐസിസി അധ്യക്ഷയാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
”ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ കളികള്‍ നടത്താന്‍ രാഹുല്‍ കോണ്‍ഗ്രസുകാരല്ലാത്തവരെ നിയമച്ചു. കേരളത്തില്‍ വന്നപ്പോള്‍ ഈ ഭ്രാന്തന്‍ പൊലീസ് ജീപ്പിന് മുന്നില്‍ ചാടിക്കയറി. ഇത്തരമൊരു കോമാളിക്ക് വോട്ടു നല്‍കരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി പദം കുട്ടിക്കളിയല്ലെന്ന് മനസിലാക്കണം. രാഹുല്‍ ഗാന്ധിയെ സേവാദള്‍ സംഘടിപ്പിക്കാനുള്ള ചുമതലയാണ് ഏല്‍പ്പിക്കേണ്ടത്”, വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് മുസ്തഫ ആഞ്ഞടിച്ചു. പിന്നാലെ സസ്പെൻഷൻ കിട്ടിയെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ല.
ഉമ്മന്‍ചാണ്ടിയേയും ആന്റണിയയും വിമര്‍ശിച്ച അതേ തീഷ്ണതയോടെ സ്വന്തം ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. കരുണാകരന്‍ ഗ്രൂപ്പിനെ ചെന്നിത്തല ഹൈജാക്ക് ചെയ്‌തെന്നും ഐ ഗ്രൂപ്പ് ‘കെട്ടിപ്പടുക്കാന്‍’ മുന്നില്‍ നിന്ന താനടക്കമുള്ള നേതാക്കളെ ചവിട്ടിവീഴ്ത്തിയാണ് ചെന്നിത്തല കയറിപ്പോയതെന്നും ധ്വനിപ്പിക്കുന്ന പ്രസ്താവനകള്‍ ടി എച്ച് മുസ്തഫയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
2021-ലെ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് കാരണം രമേശ് ചെന്നിത്തലയുടെ കഴിവില്ലായ്മയാണെന്ന് തുറന്നടിച്ചു മുസ്തഫ. നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിക്കെണമെന്നും ആവശ്യപ്പെട്ടു. ‘ആട് ഇല കടിക്കുന്നത് പോലെയാണ് സര്‍ക്കാരിന് എതിരെ ചെന്നിത്തലയുടെ ആരോപണങ്ങള്‍’ എന്നായിരുന്നു മുസ്തഫയുടെ പ്രസ്താവന. ഒന്നില്‍ കടിച്ച് ഒന്നിലേക്ക് പോകും. ഒന്നും തെളിയിക്കാനായില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും മുസ്തഫയുടെ നാവിന്റെ ചൂടറിഞ്ഞു. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നായിരുന്നു അവസാനകാലം വരെയും അദ്ദേഹത്തിന്റെ നിലപാട്.
പതിനാറാം വയസില്‍ രാഷ്ട്രീയ ജീവിതമാരംഭിച്ച മുസ്തഫയുടെ യാത്രയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്. ആ വിവാദ യാത്ര അവസാനിപ്പിച്ച് മുസ്തഫ മടങ്ങി, ഗ്രൂപ്പുകളും വിവാദങ്ങളുമില്ലാത്ത ലോകത്തേക്ക് .
TH Mustafa a memoir














