മേയറോ, ഡ്രൈവറോ? ആരു പറയുന്നതാണ് ശരി! ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: വിവാദത്തിലേക്ക് നയിച്ച തിരുവനന്തപുരം മേയറുടേയും കെഎസ്ആര്‍ടിസി ഡ്രൈവറുടേയും നടുറോഡിലെ തര്‍ക്കം ഇനിയും പുകഞ്ഞുകൊണ്ടിരിക്കെ ഇരുവര്‍ക്കും ഇന്ന് നിര്‍ണായകം. കാറിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ അനുവദിച്ചില്ലെന്നും സൈഡ് നല്‍കിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കാര്‍ കുറുകെയിട്ടാണ് മേയറും ഭര്‍ത്താവും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത്. മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയും പരസ്പരം പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ബസിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് നീക്കം.

തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും മേയര്‍ വാദിച്ചതുപോലെ അസ്ലീല ആംഗ്യങ്ങള്‍ കാണിച്ചോ എന്നതടക്കം കണ്ടെത്താനാകും. സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ബസ് തടഞ്ഞിട്ടില്ലെന്ന് മേയര്‍ ആര്യ പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീബ്രാലൈനിലാണ് കാര്‍ നിര്‍ത്തി മേയര്‍ ഗതാഗത തടസം സൃഷ്ടിച്ചത്. ഇതിനെതിരെ ഡ്രൈവര്‍ യദു പരാതി നല്‍കിയെങ്കിലും മേയര്‍ക്കെതിരെ ഇതുവരെ പരാതിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, തനിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് കാട്ടി ആര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്കിലടക്കം അസ്ലീല കമന്റുകള്‍ നിറയുന്നുവെന്നും പരാതിയില്‍ പറയുന്നു.

More Stories from this section

family-dental
witywide