എക്‌സിറ്റ് പോളുകള്‍ പൊളിയുമോ ? ജന’വിധി’ അറിയാന്‍ മണിക്കൂറെണ്ണി രാജ്യം; ഒരുക്കങ്ങള്‍ പൂര്‍ണം

ന്യൂഡല്‍ഹി: ഇന്ത്യ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകളാണ് ശേഷിക്കുന്നത്. നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലാണ് എല്ലാ കണ്ണുകളും. 350-ല്‍ അധികം സീറ്റുകള്‍നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തന്നെ മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്ന് നിരവധി എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇന്ത്യാ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി എത്തിയ എക്‌സിറ്റ് പോളുകള്‍ പ്രതിപക്ഷം തള്ളിയിരുന്നു.

73 കാരനായ മോദിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് ഇത്തവണ 2019ലെ കണക്കിനേക്കാള്‍ മികച്ച പ്രകടനമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി കേരളത്തിലും തമിഴ്‌നാട്ടിലും ഇക്കുറി താമര വിരിയിക്കുമെന്നും പ്രവചനമുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തുമെന്നും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ ആധിപത്യം തുടരുമെന്നും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പോലും മറികടക്കുമെന്നും പ്രവചിക്കപ്പെടുന്നു. തന്റെ കോട്ടയായ ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിനെ ബി.ജെ.പി അട്ടിമറിക്കുമെന്ന പ്രവചനംപോലുമുണ്ട്.

എക്സിറ്റ് പോളുകള്‍ വെറും പ്രവചനങ്ങള്‍ മാത്രമാണെന്നും 100 ശതമാനം ശരിയല്ലെന്നും അറിയാമെങ്കിലും ബിജെപിക്ക് അത് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. 400 സീറ്റുകള്‍ നേടണമെന്ന മോദിയുടെ അതിമോഹത്തിന് അരുകിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്തിനില്‍ക്കുന്നത്. 400 എന്ന വിജയ ലക്ഷ്യം മോദി നേടിയാല്‍, മുമ്പ് 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 414 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ശേഷം ലോക്സഭയില്‍ 400-ലധികം സീറ്റുകള്‍ നേടുന്ന രണ്ടാമത്തെ കക്ഷിയാകും.

അതേസമയം, എക്സിറ്റ് പോളുകള്‍ തിരിഞ്ഞുകൊത്തി ഭയാനകമാംവിധം തെറ്റിപ്പോയ സംഭവങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം 2004-ലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്. അന്ന് എന്‍ഡിഎയ്ക്ക് വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥ ഫലത്തില്‍ നിന്നും വലിയ അന്തരമാണ് ഉണ്ടാക്കിയത്. അന്ന് എക്സിറ്റ് പോളുകള്‍ക്ക് വിരുദ്ധമായി, ബി.ജെ.പിയുടെ സീറ്റ് 182ല്‍ നിന്ന് 138 ആയി കുറഞ്ഞപ്പോള്‍ 145 സീറ്റുകളുള്ള കോണ്‍ഗ്രസ് ബി.ജെ.പി ഇതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും യു.പി.എ നിലവില്‍ വരികയും ചെയ്തു. 2021ല്‍ മമത ബാനര്‍ജിയുടെ കീഴിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 294ല്‍ 215 സീറ്റുകള്‍ നേടി എക്‌സിറ്റ് പോളിനെ ഞെട്ടിച്ചതും മറ്റൊരു ഉദാഹരണം.

വന്‍ ആഘോഷത്തിനൊരുങ്ങി ബിജെപി

എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വന്‍ആഘോഷത്തിനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്തേക്ക് നാളെ വന്‍ റോഡ് ഷോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടേയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ക്ക് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

ഒരുക്കങ്ങള്‍ പൂര്‍ണം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide