
തിരുവനന്തപുരം: സിനിമാ നയം രൂപീകരിക്കാനും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനുമായി സിനിമാ കോൺക്ലേവ് എന്ന ആശയവുമുമായി കേരള സര്‍ക്കാര്‍ മുന്നോട്ട്. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കും. ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുക.
നവംബർ ആദ്യ വാരം മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനിൽ ഉള്ളത്. ഡബ്ള്യുസിസി പങ്കെടുക്കാനിടയില്ല. നയ രൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാൻ കൺസൽട്ടൻസിയെ നിയോഗിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് കൺസൾട്ടൻസിക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാൽ, ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് അഭിനേത്രിയും ഡബ്ല്യൂസിസി അംഗവുമായി പാർവതി തിരുവോത്ത് വ്യക്തമാക്കിയിരുന്നു. കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടറിയിച്ചിട്ടുണ്ട്. അതേസമയം, ഭാവി സിനിമാ നയത്തിന് കോൺക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.