ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്ന് ഇറാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാമെന്ന് ഇറാന്‍ സ്ഥാനപതി ഇറാജ് ഇലാഹി പറഞ്ഞു. അവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി.

പോര്‍ച്ചുഗീസ് ഫ്‌ലാഗ് ചെയ്ത കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഏരീസും അതിന്റെ ജീവനക്കാരെയും ഏപ്രില്‍ 13-ന് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ ഇസ്രായേല്‍ ഭരണകൂടവുമായി ബന്ധപ്പെട്ടതാണെന്ന് ഇറാന്‍ പറഞ്ഞിരുന്നു.

കപ്പലിലെ മലയാളി ജീവനക്കാര്‍ ആന്‍ ടെസ എന്ന തൃശൂരുകാരി ഇന്നലെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 16 ഇന്ത്യക്കാര്‍ക്കാണ് ഇപ്പോള്‍ മടങ്ങാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സംബന്ധിച്ച നിര്‍ണായക തീരുമാനം എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു.