മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ നടത്തിയത്‌ ഗുരുതര സാമ്പത്തിക തട്ടിപ്പ്: പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. ചിത്രത്തില്‍ ഏഴു കോടി രൂപ മുതല്‍ മുടക്കുള്ള ആലപ്പുഴ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി.

ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനോട് പറഞ്ഞത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുകയും തീയേറ്ററുകളില്‍ ആവേശമായി മാറുകയും ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. 2023 ജനുവരിയില്‍ കൊടൈക്കനാലില്‍ ആരംഭിച്ച ഷൂട്ടിംഗ് ഒന്നിലധികം ഷെഡ്യൂളുകളിലായി 100 ദിവസങ്ങള്‍ക്ക് ശേഷമാണ് അവസാനിച്ചത്.

More Stories from this section

family-dental
witywide