പാക്കിസ്ഥാനില്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒന്നും കിട്ടില്ല ആറു ദിവസത്തേക്ക്, കാരണം വ്യക്തമാക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജൂലൈ 13 മുതല്‍ 18 വരെ ആറ് ദിവസത്തേക്ക് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിരോധിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

പഞ്ചാബില്‍ മുഹറം 6 മുതല്‍ 11 (ജൂലൈ 13-18) വരെ YouTube, X, WhatsApp, Facebook, Instagram, TikTok ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിരോധിക്കാന്‍ മുഖ്യമന്ത്രി മറിയം നവാസിന്റെ കാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

120 ദശലക്ഷത്തിലധികം ജനങ്ങളുള്ള പഞ്ചാവ് പ്രവിശ്യ, ‘വിദ്വേഷങ്ങളും വിഭാഗീയ അക്രമങ്ങളും ഒഴിവാക്കാനും തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കാനുമാണ് താത്ക്കാലിക സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുന്നതെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ നാല് മാസത്തോളം പാകിസ്ഥാനില്‍ എക്‌സ് അക്കൗണ്ട് നിരോധിച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.

തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്താന്‍, പാക്കിസ്ഥാനിലെ ഗവണ്‍മെന്റുകള്‍ പരമ്പരാഗതമായി മുഹറം സമയത്ത് വിപുലമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാറുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ്, സെല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതും പതിവാണ്.