ഇന്നെങ്കിലും അര്‍ജുന് അരുകിലെത്തുമോ? പത്താംദിവസത്തെ നിര്‍ണായക മണിക്കൂറുകള്‍; തിരച്ചില്‍ പുനരാരംഭിച്ചു

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട് ഇന്ന്. ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്.

അതേസമയം, വെല്ലുവിളിയായി മഴ തുടരുന്നതിനാല്‍ ഇന്ന് ഉത്തരകന്നഡ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലില്‍ കാലാവസ്ഥ നിര്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. കൃത്യമായ ആക്ഷന്‍ പ്ലാനുമായാണ് പത്താം ദിനം സൈന്യം രക്ഷാപ്രവര്‍ത്തനം ഏകീകരിക്കുക. ദൗത്യം ഏകോപിപ്പിക്കുക മലയാളി കൂടിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലനാണ്.

നദിയുടെയും കരയുടെയും മധ്യേ ആണ് ട്രക്ക് ഉള്ളതെന്നും ക്യാബിന്‍ ഭാഗം കൃത്യമായി അറിയാനാകും ശ്രമിക്കുകയെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു.

അപകട സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറി കണ്ടെത്തിയ ലോറിയില്‍ നിന്ന് ഇന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തെരച്ചിലിന്റെ മേല്‍നോട്ടത്തിനായി കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.

ശക്തമായ മഴ പെയ്താല്‍ അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവര്‍ത്തനം സാധ്യമാകില്ല. രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനുമാകുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.

അതേസമയം, നേവി സംഘത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഇന്ന് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide