
കലബുറഗി : ബാബരി മസ്ജിദ് മുസ്ലീങ്ങളില്‍ നിന്ന് ആസൂത്രിതമായി തട്ടിയെടുത്തതാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. നാളെ നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ കലബുറഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഒവൈസിയുടെ ആരോപണം. 1992ല്‍ മസ്ജിദ് തകര്‍ത്തില്ലായിരുന്നുവെങ്കില്‍ മുസ്ലിങ്ങളുടെ അവസ്ഥ ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘500 വര്‍ഷമായി ബാബരി മസ്ജിദില്‍ മുസ്ലീങ്ങള്‍ നമസ്‌കരിച്ചു. കോണ്‍ഗ്രസിന്റെ ജി വി പന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മസ്ജിദിനുള്ളില്‍ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടത്. അന്ന് അയോധ്യയുടെ കളക്ടര്‍ ആയിരുന്ന കെ കെ നായരാണ് ഇതിന് നേതൃത്വം കൊടുത്തത്. അദ്ദേഹം മസ്ജിദ് അടക്കുകയും അവിടെ ആരാധന നടത്താന്‍ തുടങ്ങുകയും ചെയ്തു’ ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.