
ന്യൂഡല്‍ഹി: വിവിപാറ്റ് വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ 100% പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വെവ്വേറെ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്. മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹര്‍ജി തള്ളിയ സുപ്രീം കോടതി പേപ്പര്‍ ബാലറ്റിലേയ്ക്ക് തിരികെ പോകാന്‍ ആവില്ലെന്നും വ്യക്തമാക്കി.
സന്തുലിതമായ കാഴ്ചപ്പാട് പ്രധാനമാണെങ്കിലും, ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതിയുടെ സമീപനം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദത്ത വിധിന്യായത്തില്‍ പറഞ്ഞു.
അതേസമയം സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ചിഹ്നങ്ങള്‍ ഇവിഎമ്മില്‍ കയറ്റിയ ശേഷം സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്ത് കണ്ടെയ്നറുകളില്‍ സുരക്ഷിതമാക്കണമെന്ന് കോടതി പറഞ്ഞു. സ്ഥാനാര്‍ത്ഥികളും അവരുടെ പ്രതിനിധികളും മുദ്രയില്‍ ഒപ്പിടണം. എസ്എല്‍യു അടങ്ങിയ സീല്‍ ചെയ്ത കണ്ടെയ്നറുകള്‍ ഫലപ്രഖ്യാപനത്തിന് ശേഷം കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മുകള്‍ക്കൊപ്പം സ്റ്റോര്‍ റൂമുകളില്‍ സൂക്ഷിക്കണമെന്ന് കോടതി പറഞ്ഞു.
മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കണമെന്ന ആവശ്യം വോട്ടെണ്ണലിനു ശേഷം ഉന്നയിക്കാം എന്നും സുപ്രീം കോടതി. അതേസമയം ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
The Supreme Court rejected the plea to count all the VVPAT