സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയുടെ പരാതിയെത്തുടര്‍ന്ന് നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്നും മലയാളസിനിമയിലെ ശക്തനായ വ്യക്തിയല്ല താനെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല, തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.