‘മുഖ്യമന്ത്രിയോ, സുരേഷ് ഗോപിയോ വന്നാലേ താഴെയിറങ്ങൂ’; വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

കോട്ടയം: വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ സ്ഥലത്ത് എത്തിയാല്‍ മാത്രമെ താഴെയിറങ്ങുകയുള്ളുവെന്നായിരുന്നു പ്രദീപ് ആദ്യം പറഞ്ഞത്. നിരവധി ആവശ്യങ്ങള്‍ വിളിച്ചു പറഞ്ഞാണ് ഇയാള്‍ ടവറിനു മുകളില്‍ കയറിയത്.

രാവിലെ ആറ് മണിയോടെയാണ് ഇയാള്‍ ടവറില്‍ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീടാണ് പോലീസ് സ്ഥലത്തെത്തിയത്. തനിക്ക് സ്വന്തമായൊരു വീടില്ലെന്നായിരുന്നു ഇയാള്‍ വിളിച്ചു പറഞ്ഞ കാര്യങ്ങളിലൊന്ന്. മുഖ്യമന്ത്രി വരാതെ ഇറങ്ങില്ലെന്ന് വാശി പിടിച്ച യുവാവിനെ കിടങ്ങല്ലൂര്‍ പഞ്ചായത്ത്് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും അനുനയിപ്പിച്ച് താഴെയിറക്കി. താഴെയിറങ്ങിയ ഉടന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയ ശേഷമാണ് പ്രദീപ് താഴെയിറങ്ങിയത്. കിടങ്ങൂര്‍ പഞ്ചായത്തിന് സമീപ പഞ്ചായത്തിലെ താമസക്കാരനാണ് പ്രദീപ്. ആ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് മാര്‍ച്ചിനുള്ളില്‍ വീട് വയ്ക്കാനുള്ള അവസരം ഉണ്ടാക്കാമെന്നും ഇല്ലെങ്കില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ വീട് വച്ച് നല്‍കാമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് പ്രദീപ് ടവറില്‍ നിന്ന് ഇറങ്ങിയത്.