വല്ലാത്ത പൊല്ലാപ്പ്! ആരോ കൊല്ലാന്‍ വരുന്നെന്ന് നിലവിളിച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവാവ്, പിന്നാലെ കേസ്

ന്യൂഡല്‍ഹി: പറന്നുയരാന്‍ കാത്തുനില്‍ക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച കനേഡിയന്‍ പൗരനെതിരെ തായ്ലന്‍ഡ് പോലീസ് വെള്ളിയാഴ്ച കേസെടുത്തു. ബുധനാഴ്ച വടക്കന്‍ പട്ടണമായ ചിയാങ് മായില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള തായ് എയര്‍വേയ്സ് വിമാനത്തിലാണ് 40കാരന്റെ സാഹസികത അരങ്ങേറിയത്.

വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റാണ് ഇയാള്‍ തുറക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പത്തിലധികം വിമാനങ്ങള്‍ വൈകിയതായി പോലീസ് പറഞ്ഞു. വിമാനത്തില്‍ മറ്റുള്ളവര്‍ക്ക് അപകടം വരുത്തുക, വിമാന ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക എന്നീ രണ്ട് വകുപ്പുകളാണ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ സംഭവം കേസായതോടെ വിമാനത്തിലുണ്ടായിരുന്ന ആരോ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും അതിനാലാണ് വാതില്‍ തുറന്നതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം, വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് ആ മനുഷ്യന്‍ നിലവിളിച്ചതെന്നും വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നും സഹയാത്രികര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ പരിശോധനകള്‍ അടക്കം നടത്തി മൂന്നുമണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

More Stories from this section

family-dental
witywide