
തൃശൂർ: പൊലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിലെ വെടിക്കെട്ട് നിർത്തിവച്ച് തിരുവമ്പാടി വിഭാഗം. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പൊലീസ് ആളുകളെ തടഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. ഇതോടെ പൂരപ്പന്തലിലെ ലൈറ്റുകൾ കെടുത്തി പ്രതിഷേധിക്കുകയായിരുന്നു.
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രതിഷേധത്തിന് കാരണം. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോകുകയും ആനകളും പൂരപ്രേമികളും മടങ്ങുകയും ചെയ്തു. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു.
പൂരം തകര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറും തിരുവമ്പാടി സംഘാടകരും തമ്മില്‍ രാത്രി വൈകിയും ചര്‍ച്ച നടന്നു. അതിനിടെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തി.
അതേസമയം, പാറമേക്കാവ് വിഭാഗത്തിൻ്റെ വെടിക്കെട്ട് വൈകാതെ നടക്കുമെന്നാണ് റിപ്പോർട്ട്. 6.30ന് വെടിക്കെട്ട് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെടിക്കെട്ടിന്റെ മുന്നൊരുക്കങ്ങൾക്കായി മൂന്ന് മണിക്കൂറോളം വേണ്ടിവരുമെന്നതിനാൽ ഇന്ന് പുലർച്ചെ വെടിക്കെട്ട് നടത്താനാകില്ലെന്ന നിലപാടിലാണ് തിരുവമ്പാടി വിഭാഗം. ഇന്ന് ഉച്ചകഴിഞ്ഞ് വെടിക്കെട്ട് നടത്താനാണ് തിരുവമ്പാടിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.