വിശ്വപൗരനും ടെക്കി മന്ത്രിയും പിന്നെ പന്ന്യനും; മിന്നും പോരാട്ടത്തില്‍ തിളങ്ങി തിരുവനന്തപുരം

ജേക്കബ് തോമസ്

തിരുവനന്തപുരം കൈവിടില്ലെന്ന് ശശി തരൂര്‍, മാറ്റത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞെന്ന പ്രതീക്ഷയില്‍ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരം ചുവക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ആകെ വോട്ടര്‍മാര്‍ 13,34,665

2019ലെ വോട്ട് നില

ആകെ പോള്‍ ചെയ്തത് 73.45 ശതമാനം വോട്ട്

ശശി തരൂരിന് കിട്ടിയത് 41.19 ശതമാനം വോട്ട്

കുമ്മനം രാജശേഖരന് കിട്ടിയത് 31.30 ശതമാനം വോട്ട്

സി.ദിവാകരന് -25.60 ശതമാനം വോട്ട്

ജാതി, മതം, പണം ഇതെല്ലാം സമവാക്യങ്ങൾ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇക്കുറി ആർക്കൊപ്പം നിൽക്കും ? ചരിത്രം നോക്കിയാൽ തിരുവനന്തപുരം ജയിപ്പിച്ചിട്ടുള്ളത് സ്ഥാനാർഥികളുടെ  മതം നോക്കിയല്ല. അതിനപ്പുറമുള്ള വിശാല കാഴ്ചപ്പാട് അനന്തപുരിയുടെ വോട്ടില്‍ പ്രതിഫലിച്ചിട്ടുണ്ട്. വിശ്വപൗരനെന്ന വലിപ്പത്തിനൊപ്പമാണ് കഴിഞ്ഞ മൂന്നു തവണയും തിരുവനന്തപുരം നിന്നത്. ശശി തരൂരിനൊപ്പം വി.കെ. കൃഷ്ണമേനോനും ഈ പട്ടികയിൽ പെടും. ഇപ്പോഴിതാ വിശ്വപൗരനല്ലെങ്കിലും `ഹൈഎൻഡ് ബ്രാൻഡ്’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥാനാർഥി കൂടി തിരുവന്തപുരത്തു വന്നു കഴിഞ്ഞു. ബിജെപിക്കു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ്. രണ്ട് എക്സ്ട്രാ ഓര്‍ഡിനറി സ്ഥാനാര്‍ത്ഥികളെ വെട്ടാന്‍ സിപിഐ കളത്തിലിറക്കിയത് തനി നാടനായ,  ജനകീയനായ പന്ന്യൻ രവീന്ദ്രനെ.

പക്ഷേ ചരിത്രം ഇതാണ്. തിരുവനന്തപുരത്തിന്റെ ജയപരാജയം നിർണയിക്കുന്നത് തീരദേശമാണ്.  ലത്തീൻ കത്തോലിക്കാ , നാടാർ വോട്ടുകളാണ് അവസാന നിമിഷം കാര്യങ്ങൾ തീരുമാനിക്കുക. ഇത്തവണ ഇവർ ആർക്കൊപ്പം നിൽക്കും? തിരയെണ്ണി ഇരുന്നവർ കപ്പലെണ്ണാൻ തുടങ്ങി. വിഴിഞ്ഞം തുറമുഖത്തിന് മൂന്നു മുന്നണികളും അവകാശം ഉന്നയിച്ചു കഴിഞ്ഞു. പക്ഷേ വിഴിഞ്ഞത്തിന്റെ പരിണത ഫലമായി വന്ന ദുരന്തങ്ങൾ ബാധിച്ചത് തീരമേഖലയിലുള്ളവരെ. അവർ വലിയ സമരങ്ങള്‍ ചെയ്തു. അത് കേരളാ സർക്കാരിന് എതിരെയായിരുന്നു. പക്ഷേ അവരുടെ കൂടെ കാര്യമായി ആരും നിന്നില്ല. വികസന വിരോധി എന്ന പേര് വാങ്ങിക്കാൻ ആർക്കും താൽപര്യമില്ലായിരുന്നു. ശശി തരൂർ പോലും വിഴിഞ്ഞം എന്ന വികസന പദ്ധതിയുടെ ഒപ്പമാണ് നിലകൊണ്ടത്.

അവരുടെ വീടുകൾ കടലെടുക്കാൻ തുടങ്ങി, ബോട്ട് അപകടം തുടർക്കഥയായി… വികസനം എന്ന ഡെഫനിഷനിൽ ഇവരുടെ ജീവിതം ഉൾപ്പെട്ടില്ല… വൻ കപ്പലുകൾക്ക് സ്വാഗതം ഓതാൻ എല്ലാ പാർട്ടിക്കാരും മൽസരിച്ചു.  ഈ മനുഷ്യരുടെ ദു:ഖങ്ങൾ ഒരു ചക്രവാതച്ചുഴിയായി മണ്ഡലത്തിൽ ആഞ്ഞു വീശുമോ? കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി തിരുവനന്തപുരം മാറുകയാണ്. 

നാലാം വിജയം  തേടി തരൂർ

ശശി തരൂർ നാലാം വിജയം തേടിയാണ് തിരുവനന്തപുരത്തെ സമീപിക്കുന്നത്. വിജയിച്ചാൽ അത് ചരിത്രമാകും, കാരണം മൂന്നിൽ കൂടുതല്‍ തവണ ഒരാളെ ജയിപ്പിച്ച ചരിത്രം തിരുവനന്തപുരത്തിന് ഇല്ല. 15 വർഷത്തെ എംപിയായ തരൂരിന് മണ്ഡലത്തിന്റെ മുക്കുംമൂലയും അറിയാം എന്നത് വലിയ പ്ലസ്സാണ്. ആ മണ്ഡലത്തിലെ  എല്ലാ സാമൂദായിക നേതാക്കളുമായും തരൂരിന് അടുപ്പമുണ്ട്. കഴക്കൂട്ടത്തെ ടെക്കിപിള്ളേരൊക്കെ തരൂർ ബ്രാൻഡിനൊപ്പമാണ് കഴിഞ്ഞ മൂന്നുതവണയും ഉറച്ചുനിന്നത്. പക്ഷെ, ഇത്തവണ ആ പിന്തുണ ആവര്‍ത്തിക്കുമോ എന്നത് കണ്ടറിയണം. തിരുവനന്തപുരത്തെ 70 ശതമാനം പേരും നാഗരിക സ്വഭാവമുള്ളവരാണ്. അവർ വോട്ട് ചെയ്യുക അവർക്ക് ഗുണം കിട്ടുന്നവർക്കായിരിക്കും. 3 ടേമുകളിലായി തരൂർ ചെയ്ത എല്ലാ കാര്യങ്ങളും ഇത്തവണ നന്നായി ഓഡിറ്റ് ചെയ്യപ്പെടും എന്നുറപ്പാണ്.

 തരൂർ പെട്ടെന്ന് കോൺഗ്രസുകരാനായ ഓരാളാണ്. അദ്ദേഹത്തിന് കെഎസ് യു, സേവാദൾ പാരമ്പര്യമില്ല. എന്നാൽ കുറേ നാളായി പാർട്ടിക്കു വേണ്ടി വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്ത കുറേ സജീവ പാർട്ടി പ്രവർത്തകരുടെ മോഹഭംഗം എന്നത്തേയും പോലെ തരൂരിന് പണിയായിരിക്കുമെന്ന് ഉറപ്പ്. ആദ്യതെരഞ്ഞെടുപ്പില്‍ ആ പ്രതിസന്ധികളെ തരൂരിന് നേരിടേണ്ടി വന്നിരുന്നില്ല. അന്ന് തരൂരിന്റെ വിജയം ഉറപ്പാക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് നേരിട്ട് ഏറ്റെടുത്തു. ഉത്തരവാദിത്തം അന്നത്തെ നേതാക്കളായിരുന്ന ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും നല്‍കുകയായിരുന്നു. തരൂര്‍ വിജയിക്കേണ്ടത് അന്ന് കേരളാ പി.സി.സി നേതാക്കളുടെ അഭിമാന പ്രശ്നമാവുകയും ചെയ്തു. അതിന് ശേഷം തരൂര്‍ സ്വന്തം വഴി തിരുവനന്തപുരത്ത് വെട്ടി എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രണ്ടാംതവണ തരൂരിന്റെ സീറ്റ് വെട്ടാന്‍ ഒരുപാട് കളികള്‍ നടന്നെങ്കിലും തരൂരിനെ തന്നെ ഹൈക്കമാൻഡ് സ്ഥാനാര്‍ത്ഥിയാക്കി. ഏതായാലും കേരളത്തിലെ ഏറ്റവും മികച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് തരൂര്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണയുള്ള മാറ്റം എന്നത് പേയ്മെന്റ് സീറ്റെന്ന ആക്ഷേപങ്ങളില്ലാതെ കരുത്താനായ സ്ഥാനാര്‍ത്ഥിയെ ഇത്തവണ ഇടതുപക്ഷം ഇറക്കി എന്നതും ബിജെപി രാജീവ് ചന്ദ്രശേഖറിനെ പോലെ വലിപ്പമുള്ള സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു എന്നതുമാണ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള കളം തന്നെയാണ് ഇത്തവണ തിരുവനന്തപുരം.

രാജീവ് ചന്ദ്രശേഖർ

സാങ്കേതികവിദ്യയിലും രാഷ്ട്രീയത്തിലും പ്രാവീണ്യം നേടിയ എന്‍ഡിഎയിലെ രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്ത് ഇറക്കിയത് തരൂരിനെ വെട്ടാനാണ് എന്ന് വ്യക്തം. തരൂതിന്റെ വ്യക്തിത്വത്തിന് പറ്റിയ എതിരാളി. വിദേശത്ത് പഠിച്ചിട്ടുണ്ട്. മലയാളത്തെക്കാൾ നന്നായി ഇംഗ്ളിഷ് പറയും. ജനിച്ചു വളർന്നത് കേരളത്തിലല്ല. പോരാത്തതിന് മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി.  ഇതൊന്നുമല്ല, വിജയിച്ചാൽ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന ഉറപ്പാണ് ഏറ്റവും വലിയ തുറുപ്പുചീട്ട്. ഇന്ത്യ മുഴുവൻ വ്യാപിച്ചു നിൽക്കുന്ന മോദി പ്രഭാവത്തിന്റെ ഗുണവും കിട്ടും ഇദ്ദേഹത്തിന്. കേരളത്തിലെ എണ്ണം പറഞ്ഞ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ഒ രാജഗോപാലുമൊക്കെ ഉയർത്തിയ വോട്ടുകളെ ഇത്തവണ വിജയത്തിലേക്ക് കൊണ്ടെത്തിക്കാൻ രാജീവ് ചന്ദ്രശേഖറിനെ കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തരൂരിന്റെ മണ്ഡലത്തില്‍ കോമ്പുകോര്‍ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ഇത്തവണ എന്ത് സംഭവിക്കും എന്നത് ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുകയാണ്. 

രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുള്ള നിരാമയ റിസോര്‍ട്ടും ഇ.പി.ജയരാജിന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദകം ആയുര്‍വേദിക് റിസോര്‍ട്ടും തമ്മില്‍ ബിസിനസ്സ് ബന്ധം ഇപ്പോള്‍ തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ വലിയ രാഷ്ട്രീയ പോരായി മാറിയിട്ടുണ്ട്. സിപിഎം-ബിജെപി ബന്ധം എന്നാണ് ഈ ബിസ്സിനസ് പങ്കാളിത്തത്തെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ ഇടപാടില്‍ തനിക്കോ, ഭാര്യക്കോ നേരിട്ട് യാതൊരു പങ്കാളിത്തവും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ നിഷേധിച്ചെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്.

പന്ന്യൻ  രവീന്ദ്രൻ

തിരുവന്തപുരത്ത് എന്നല്ല കേരളത്തിൽ എവിടേയും ഒരു മുഖവുര ആവശ്യമില്ലാത്ത നേതാവാണ് പന്ന്യൻ വരീന്ദ്രൻ.  മുമ്പ് എംപിയായിരുന്നപ്പോൾ കോട്ടിട്ട് നീണ്ട മുടിയുമായി ഡൽഹിയിൽ എത്തിയ പന്ന്യൻ ഹിന്ദിക്കാർക്കൊക്കെ ഒരു അപൂർവ ജീവിയായിരുന്നു. ഏതായാലും തിരുവനന്തപുരത്തെ സ്ഥാനാർഥികളിൽ തലമുതിർന്ന നേതാവാണ് പന്ന്യൻ. 78 വയസ്സുണ്ട് പന്ന്യന്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അനേകം സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1965 ൽ ബാങ്ക് ദേശസാൽക്കരണ സമരവുമായി ബന്ധപ്പെട്ട് പന്ന്യൻ ജയിലിൽ കിടക്കുമ്പോൾ ഇപ്പോഴത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പ്രായം വെറും ഒരു വയസ്സായിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. ശശി തരൂരാകട്ടെ മുംബൈയിലെ ജസ്യൂട്ട് മിഷനറി സ്കൂളിൽ സ്കൂൾ വിദ്യാർഥിയുമായിരുന്നു.

വിദേശ സർവകലാശാലകളിൽ നിന്ന് പബ്ളിക് പോളിസി ഡിഗ്രികളൊന്നുമില്ലെങ്കിലും അനുഭവത്തിന്റെ സർവകലാശാലയിൽ നിന്നുള്ള പോരാട്ടവീര്യത്തിൽ പിഎച്ച്ഡിയുണ്ട് പന്ന്യന്. 2005  പികെവിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇടത്തോട്ടാണ് ചാഞ്ഞിരിക്കുന്നത്. എന്നാൽ  അത് ഇത്തവണ ആവർത്തിക്കണമെന്നില്ല. ഭരണവിരുദ്ധ വികാരം നല്ലപോലെ ആഞ്ഞുവീശുന്ന കേരളത്തിൽ എൽഡിഎഫിന് തിരഞ്ഞെടുപ്പ് ഇത്തിരി ബുദ്ധിമുട്ടാകും. ആ പ്രതിസന്ധികളെ മറികടക്കാന്‍ പന്ന്യനെ പോലൊരു ജനകീയന് സാധിക്കുമോ എന്നത് തിരുവനന്തപുരത്തെ മത്സരത്തിന്റെ കൗതുകം കൂട്ടുന്നു. ഇന്ത്യ ഉറ്റുനോക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഒരു സാധാരണക്കാരനായി പന്ന്യന്‍ എത്രത്തോളം വോട്ടര്‍മാരുടെ ഹൃദയം കീഴടക്കുമെന്ന് കാത്തിരുന്ന് കാണാം.

Thiruvananthapuram Lok Sabha Constituency Analysis

More Stories from this section

family-dental
witywide