
തിരുവനന്തപുരം: തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസിന് അനുമതി തേടി പി.വി. അൻവർ എംഎൽഎ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണ് എംഎൽഎയുടെ നീക്കം. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ ആംസ് ലൈസന്‍സ് അനുവദിക്കണമെന്നാണ് പി വി അന്‍വര്‍ ജില്ലാ കളക്ടറോട് കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇപ്പോൾ നടത്തിയ ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും സംസ്ഥാനത്തെ പല ഉന്നതർക്കും തന്നോട് വിദ്വേഷവും വിരോധവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അധികാരവും സാങ്കേതിക സംവിധാനങ്ങളും ആളും അര്‍ത്ഥവും കൈവശമുള്ള ആ വിഭാഗം, തന്നെ ഏതെങ്കിലും വിധത്തില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ജീവനും സ്വത്തും സംരക്ഷിക്കാൻ ആംസ് ഗണ്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.
നടപടി വേഗത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചെന്നും പൊലീസ് എന്താണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തും എന്നതടക്കമുള്ള ഭീഷണിയാണ് തനിക്ക് നേരെ ഉണ്ടായത്. ഏത് വിധേനയും വീഴ്ത്താം. തോക്ക് കിട്ടിയാല്‍ മതി. താന്‍ കൈകാര്യം ചെയ്‌തോളാം എന്നും അന്‍വര്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷയുടെ ആവശ്യമുണ്ടോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.