കനത്ത മഴയില്‍ ദില്ലിയില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ്സെന്ററിന്റെ ബേയ്സ്മെന്റില്‍ വെള്ളം കയറി വന്‍ ദുരന്തം; മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ശനിയാഴ്ച വൈകീട്ട് (ഇന്ത്യന്‍ സമയം) ദില്ലിയിലുണ്ടായ കനത്ത മഴയിലാണ് വന്‍ ദുരന്തം ഉണ്ടായത്. പാര്‍ലമെന്റിന് തൊട്ടടുത്തുള്ള രാജേന്ദ്ര നഗറിലായിരുന്നു അപകടം. മഴയെ തുടര്‍ന്ന് അഴുക്കുചാലുകള്‍ നിറഞ്ഞൊഴികി വെള്ളം കെട്ടിടങ്ങളുടെ ബേയ്സ്മെന്റിലേക്ക് ഇറങ്ങി. രാജേന്ദ്രനഗര്‍ ദില്ലിയില്‍ ഏറ്റവും അധികം ഐ.എ.എസ് (സിവില്‍ സര്‍വ്വീസ്) ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്. ഇവിടെയുള്ള റാവൂസ് ഐ.എ.എസ് സ്റ്റഡി സര്‍ക്കിളിന്റെ ബേയ്സ്മെന്റിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏറെ പണിപ്പെട്ടാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. വെള്ളക്കെട്ട് ദില്ലിയില്‍ പലയിടങ്ങളിലും തുടരുന്നതിനാല്‍ ആരും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.