
തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ എസ്ബിഐ എ.ടി.എമ്മുകളിൽ കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറംഗ സംഘം പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പൊലീസിന്റെ വേടിയേറ്റുമരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു.
മോഷണത്തിനായി ഉപയോഗിച്ച വെള്ള നിറത്തിലുള്ള ഇന്നോവ കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പൊലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. നാമക്കലിലെ കുമാരപാളയത്തുവെച്ചാണ് കൊള്ളസംഘം പൊ ലീസിന്റെ വലയിലായത്. പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ടാങ്കർ ബൈക്കിലിടിച്ച് തെറിപ്പിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പൊലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പൊലീസ് വെടിയുതിർത്തതെന്നാണു വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു മോഷണം. കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.
കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.