
അയോധ്യ: ഈ വർഷം ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ലഡ്ഡു ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തതായി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്നാരോപിച്ചുള്ള തർക്കങ്ങൾക്കിടയിലാണ് മുഖ്യപുരോഹിതൻ്റെ വെളിപ്പെടുത്തൽ.
“എത്ര ലഡ്ഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. ട്രസ്റ്റിന് അത് അറിയാം. എന്നാൽ, പ്രസാദം ഭക്തർക്ക് വിതരണം ചെയ്തു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അപകടകരമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നു,” ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീ വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡു ആണ് അയച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 8,000 പ്രമുഖർ പങ്കെടുത്തിരുന്നു.
ഗുജറാത്തിലെ നാഷനൽ ഡെയറി ഡെവലപ്മെന്‍റ് ബോർഡിന് കീഴിലെ സെന്‍റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് നടത്തിയ പരിശോധനയിലാണ് ലഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ നായിഡു സർക്കാർ നടത്തിയ പരിശോധന ഫലമാണ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഇതോടെ വൻ വിവാദമാണ് ഉയർന്നിരിക്കുന്നത്.