തിരുപ്പതി ലഡ്ഡു വിവാദം : ക്ഷേത്രത്തിലേക്ക് നെയ്യ് നല്‍കിയിട്ടില്ലെന്ന് അമൂല്‍

ന്യൂഡല്‍ഹി: ആന്ധ്രയിലെ തിരുപ്പതി ജില്ലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസിദ്ധമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ഒരിക്കലും നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അമുല്‍ രംഗത്ത്.

അമൂലിനെതിരെ സോഷ്യല്‍ മീഡിയയിടക്കം പ്രചാരണം നടക്കുന്നതിനിടെയാണ് വിഷയത്തില്‍ വിശദീകരണവുമായി സോഷ്യല്‍ മീഡിയ വഴി അമൂലിന്റെ പ്രതികരണം. ഐഎസ്ഒ സര്‍ട്ടിഫൈഡ് ആയ തങ്ങളുടെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ പാലില്‍ നിന്നാണ് അമുല്‍ നെയ്യ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും വിവാദങ്ങളില്‍ കഴമ്പില്ലെന്നും അമൂല്‍ വ്യക്തമാക്കി.

”ഉയര്‍ന്ന ഗുണമേന്മയുള്ള ശുദ്ധമായ പാല്‍ കൊഴുപ്പില്‍ നിന്നാണ് അമുല്‍ നെയ്യ് നിര്‍മ്മിക്കുന്നത്. ഞങ്ങളുടെ ഡയറികളില്‍ ലഭിക്കുന്ന പാല്‍, എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുള്ള മായം ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകുന്നു” -അമൂല്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്.

വിഷയം വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷയം അറിഞ്ഞതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ പ്രതികരണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിഷയം സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നദ്ദ വ്യക്തമാക്കി.

More Stories from this section

family-dental
witywide